NRI
കണ്ണൂർ: വിദേശത്തേക്ക് മടങ്ങാനിരിക്കെ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തളിപ്പറമ്പ് കുപ്പത്ത് താമസക്കാരനായ ബദരിയ്യ നഗർ ബിവി റോഡിലെ കുട്ടുക്കൻ മുഹമ്മദ്കുഞ്ഞിയാണ് (45) മരിച്ചത്.
ദുബായിയിൽ പാർട്ണർഷിപ്പിൽ ക്രോക്കറി സ്ഥാപനം നടത്തിവരുന്ന മുഹമ്മദ്കുഞ്ഞി ആറുമാസം മുമ്പാണു നാട്ടിലെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ വിദേശത്തേക്കു മടങ്ങേണ്ടതായിരുന്നു.
ഞായറാഴ്ച രാത്രി ഉറങ്ങാൻ കിടന്ന മുഹമ്മദ് കുഞ്ഞിയെ രാവിലെ മരിച്ചനിലയിൽ കാണുകയായിരുന്നു.
കായക്കൂൽ ഹസൻഹാജി - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷബീന. സഹോദരങ്ങൾ: ജാഫർ, മറിയംബി, സുമയ്യ, ജുബ്രിയ.
Kerala
കൂത്തുപറമ്പ്: ചെറുമകന്റെ ആത്മഹത്യയിൽ മനംനൊന്ത് അമ്മൂമ്മയും അമ്മൂമ്മയുടെ അനുജത്തിയും ജീവനൊടുക്കിയ സംഭവത്തിൽ വിറങ്ങലിച്ച് മൂര്യാട് ഗ്രാമം. നീർവേലി നിമിഷ നിവാസിൽ ഇ. കിഷൻ (22), അമ്മൂമ്മ മൂര്യാട് ചമ്മാൽ റോഡിലെ വി.കെ. റെജി, (58) അനുജത്തി വി.കെ. റോജ (56) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം അമ്മൂമ്മയുടെ വീട്ടിലെത്തിയതായിരുന്നു കിഷൻ. കൂട്ടുകാർ പുറത്തുപോയ സമയം കിഷൻ വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. കിഷൻ ഇടയ്ക്ക് അമ്മൂമ്മയുടെ വീട്ടിൽ താമസിക്കാൻ എത്താറുണ്ടായിരുന്നു. കൂട്ടുകാരെത്തി വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് കിഷനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വലിയ വെളിച്ചത്തെ മരിയൻ അപ്പാരൽസ് കമ്പനിയിൽ ജോലിക്ക് പോയ അമ്മൂമ്മ റെജിയും സമീപത്തെ വീട്ടിലുണ്ടായിരുന്ന റോജയും വിവരമറിഞ്ഞ് വീട്ടിലെത്തിയ ഉടൻ ജീവനൊടുക്കുകയായിരുന്നു. കിഷനോട് ഏറെ വാത്സല്യവും സ്നേഹവുമായിരുന്ന മരണപ്പെട്ട ഇരുവർക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചു. സുനിൽ-നിമിഷ ദമ്പതികളുടെ മകനാണ് കിഷൻ. സഹോദരൻ: അക്ഷയ് (ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി).
Kerala
കണ്ണൂർ: പോലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ 20 വർഷത്തെ ശിക്ഷലഭിച്ച സിപിഎം നേതാവ് വി.കെ.നിഷാദിന് പരോള്‍. ഷുക്കൂർ വധവുമായി ബന്ധപ്പെട്ട സംഘർഷത്തിലാണ് ഇയാൾ പോലീസിനു നേരെ ബോംബെറിഞ്ഞത്.
കേസിൽ കഴിഞ്ഞ മാസമാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. കണ്ണൂർ സെൻട്രൽ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാൾക്ക് പരോൾ ലഭിക്കുന്നത്. ആറ് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
നിഷാദിന്റെ പിതാവിന് അസുഖം ആയതിനാല്‍ പരോള്‍ അനുവദിച്ചെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. നിലവില്‍ 16 കേസുകളില്‍ പ്രതിയാണ് വി.കെ.നിഷാദ്. കൊലപാതകം, സംഘംചേര്‍ന്ന് ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് നിഷാദിനെതിരേയുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡ് മൊട്ടമ്മലില്‍ നിന്ന് മത്സരിച്ച നിഷാദ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ ജയിലിലായതിനാല്‍ നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
Kerala
കണ്ണൂർ: ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
കിഷൻ ജീവനൊടുക്കിയതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കുകയായിരുന്നു. കിഷൻ പോക്സോ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്,
കിഷന്റെ മൃതദേഹം തലശേരിയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മുത്തശ്ശിയും സഹോദരിയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ നാല് നേതാക്കളെ കോൺഗ്രസ് പുറത്താക്കി. ഡിസിസി എക്സിക്യൂട്ടീവ് അംഗം കാപ്പാടന്‍ ശശി, മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ ചെയര്മാന് കെ.ആര്.അബ്ദുല്‍ ഖാദര്‍, പ്രാദേശിക നേതാക്കളായ സതീശന് കടാങ്കോട്, രഘുനാഥ് തളിയില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ജില്ലാ കോൺഗ്രസ് കോര്‍ കമ്മിറ്റിയുടേതാണ് തീരുമാനം. ആന്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയുടെ നിര്ദേശകനായിരുന്നു രഘുനാഥ് തളിയില്‍. നാമനിര്‍ദേശ പത്രികയില്‍ താന്‍ ഒപ്പിട്ടില്ലെന്ന് വരണാധികാരിക്ക് മുന്പില് ഇയാള്‍ മൊഴി നല്‍കിയതോടെ പത്രിക തള്ളിയിരുന്നു.
ഇതോടെയാണ് രഘുനാഥിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് മറ്റുള്ളവര്‍ക്കെതിരായ നടപടി. പാര്‍ട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
Kerala
കണ്ണൂര്‍: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി, സിപിഎം കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തില്ല.
പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലർ വി.കെ. നിഷാദ് തലശേരി നഗരസഭയിലെ ബിജെപി കൗൺസിലർ യു. പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്.
പയ്യന്നൂരിൽ പോലീസിനെ ബോംബറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിലാണ് വി.കെ. നിഷാദ് ശിക്ഷിക്കപ്പെട്ടത്. തലശേരി കോടിയേരിയിൽ സിപിഎം പ്രവർത്തനായ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് യു. പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്.
കണ്ണൂർ കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.
Kerala
കണ്ണൂർ: പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ വിപിൻ രാജിന്റെ ഇടതു കൈപ്പത്തിയാണ് ചിതറിപ്പോയത്.
ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ വിപിൻ ആശുപത്രിയിൽ ചികിത്സയിലാണ്. പടക്കം പൊട്ടി കൈപ്പത്തി തകർന്നുവെന്നാണ് കൂടെയുള്ളവർ ആശുപത്രിയിൽ അറിയിച്ചത്.
തുടർന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു അഞ്ചു കിലോമീറ്റർ അകലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
കോൺഗ്രസ് ഓഫീസ് തകർത്ത കേസിലടക്കം നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ. സ്ഫോടനം ഉണ്ടായ സ്ഥലത്ത് ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തി. തദ്ദേശതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും വ്യാപക ആക്രമണം ഉണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് ബോംബ് സ്ഫോടനമുണ്ടായത്. പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കുകയാണെന്ന് പോലീസ് റിപ്പോർട്ടുണ്ടായിരുന്നു.
Kerala
കണ്ണൂർ : ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. വിരാജ്പേട്ടയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്.
തിങ്കളാഴ്ച രാവിലെ ആറിനുണ്ടായ സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. അപകട സമയത്ത് ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിച്ചതോടെ ഇരുവരും പുറത്തിറങ്ങി.
പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചിരുന്നു.
Kerala
കണ്ണൂർ: ഗ്രാമപഞ്ചായത്തുകളിലും കോർപറേഷനിലും യുഡിഎഫ് തേരോട്ടം. എന്നാൽ, നഗരസഭകളിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും എൽഡിഎഫിനു തന്നെയാണ് ആധിപത്യം. കണ്ണൂർ കോർപറേഷൻ യുഡിഎഫ് നിലനിർത്തി. എൻഡിഎ ഇവിടെ നാലു സീറ്റുകളിൽ വിജയിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്.
കണ്ണൂർ കോർപറേഷനിലും തലശേരി നഗരസഭയിലും ചില പഞ്ചായത്തുകളിലും എസ്ഡിപിഎ അക്കൗണ്ട് തുറന്നു. മലയോര മേഖലകളിലെ ഏഴ് പഞ്ചായത്തുകൾ എൽഡിഎഫിൽനിന്നും യുഡിഎഫ് പിടിച്ചെടുത്തപ്പോൾ യുഡിഎഫിൽനിന്ന് കടന്പൂർ പഞ്ചായത്ത് പിടിച്ചെടുത്തതാണ് എൽഡിഎഫിന്റെ നേട്ടം.
പ്രതിപക്ഷമില്ലാതെ എട്ടു പഞ്ചായത്തുകളും ആന്തൂർ നഗരസഭയും എൽഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞ തവണ പ്രതിപക്ഷമില്ലാതിരുന്ന എരമം-കുറ്റൂർ, കോട്ടയം മലബാർ പഞ്ചായത്തുകളിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചതിനാൽ പ്രതിപക്ഷമുണ്ടായി. പഞ്ചായത്തിലും കോർപറേഷനിലും നഗരസഭകളിലും ബിജെപി നില മെച്ചപ്പെടുത്തി. ബിജെപിക്ക് സീറ്റ് കൂടിയയിടങ്ങളിൽ എൽഡിഎഫിന് സീറ്റുകൾ കുറഞ്ഞു. നഗരസഭകൾ എൽഡിഎഫ് നിലനിർത്തിയെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ കുറവാണ്. കോൺഗ്രസ്-സിപിഎം റിബൽ സ്ഥാനാർഥികൾ വിജയിക്കുകയും ഇവിടെയുള്ള പ്രധാന മുന്നണി മൂന്നാം സ്ഥാനത്തേക്ക് പോകുകയും ചെയ്തിട്ടുണ്ട്.
സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ സിപിഎം വിമതനായ മുൻ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് 419 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോൾ ഇടതുമുന്നണി സ്ഥാനാർഥി ഇവിടെ മൂന്നാംസ്ഥാനത്താണ്. മുണ്ടേരി പഞ്ചായത്തിലുംഎടക്കാട് ബ്ലോക്കുകളിലും എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ തുല്യനിലയിലാണ്.
ഇരിട്ടി ബ്ലോക്ക് യുഡിഎഫിന് നഷ്ടമായപ്പോൾ പേരാവൂർ, തളിപ്പറമ്പ് ബ്ലോക്കുകൾ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ എൽഡിഎഫിന് 57 പഞ്ചായത്തുകളും യുഡിഎഫിന് 14 പഞ്ചായത്തുകളുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, ഇക്കുറി 49 പഞ്ചായത്തുകളാണ് എൽഡിഎഫിന് ലഭിച്ചിരിക്കുന്നത്.
Kerala
തലശേരി: വിവാദങ്ങൾക്കു വിരാമമിട്ടുകൊണ്ട് കാണാതായ യുഡിഎഫ് വനിതാ സ്ഥാനാർഥി പോലീസ് സ്റ്റേഷനിൽ ഹാജരായി. കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനോടൊപ്പം കോടതി വിട്ടയച്ചു. ഇതോടെ നവമാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും കൊട്ടിഘോഷിച്ച ഒളിച്ചോട്ട വിവാദത്തിനു വിരാമമായി.
ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് സ്ഥാനാർഥിയും മുസ്ലിം ലീഗ് പ്രവർത്തകയുമായ മേക്കുന്ന് മത്തിപ്പറമ്പ് തൈപ്പറമ്പത്ത് അറുവയാണ് (32) ചൊവ്വാഴ്ച വൈകുന്നേരം ചൊക്ലി പോലീസ് സ്റ്റേഷനിൽ ഹാജരായത്.
അറുവയെ കാണാനില്ലെന്നും ബിജെപി പ്രവർത്തകന്റെ കൂടെ പോയതായും കാണിച്ച് മാതാവ് നജ്മ നൽകിയ പരാതിയിലാണ് ചൊക്ലി പോലീസ് കേസെടുത്തിരുന്നത്. ആൺസുഹൃത്ത് വലിയാണ്ടി പീടിക തൊണ്ടിയിന്റവിട താഴെ കുനിയിൽ റോഷിത്തിനോടൊപ്പം സ്റ്റേഷനിൽ ഹാജരായ അറുവയെ രാത്രിയിൽ തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് ആൺ സുഹൃത്തിനൊപ്പം പോകാൻ കോടതി അനുമതി നൽകിയത്.
മുസ്ലിം ലീഗ് പ്രവർത്തകയായ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ബിജെപി മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു.
കാവി മുണ്ടുടുക്കുകയും തങ്ങളുടെ പ്രവർത്തകർക്കൊപ്പം നടക്കുകയും ചെയ്യാറുള്ള റോഷിത്ത് തങ്ങളുടെ പ്രവർത്തകനല്ല. റോഷിത്തും കുടുംബവും സിപിഎം ആണെന്നും ഹരിദാസ് വ്യക്തമാക്കി.
ആദ്യ വിവാഹത്തിൽ മക്കളുള്ള യുവതി ഒളിച്ചോട്ടം വിവാദമായതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നു വിട്ടുനിന്നതായി നാട്ടുകാർ പറയുന്നു.
Kerala
കണ്ണൂർ: ഇഡി നോട്ടീസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുടെ പേരിൽ നോട്ടീസുമായി വന്നാൽ മുട്ടുവിറയ്ക്കുമെന്നാണോ ഇഡി കരുതിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. എൽഡിഎഫ് കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിഫ്ബി മസാല ബോണ്ട് ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ആർബിഐ നിഷ്കർഷിക്കുന്ന വ്യവസ്ഥയിലാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നത്. കിഫ്ബിയിലൂടെ 1.5 ലക്ഷം കോടി രൂപയുടെ വികസനം നടത്തി. അത് രുചിക്കാത്ത ഹീന മനസുകളുണ്ട്.
വായ്പയെടുത്ത് ഭൂമിക്കച്ചവടം നടത്തിയെന്ന് കാണിച്ചാണ് ഇപ്പോൾ നോട്ടീസ് വന്നിരിക്കുന്നത്. 5600 കോടി രൂപ ദേശീയപാത ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി കൊടുത്തു. അത് ഏതെങ്കിലും ഭൂമിക്കച്ചവടത്തിനാണോ. കിഫ്ബി ഏറ്റെടുക്കുന്ന ഭൂമി ഏതാവശ്യത്തിനാണോ അതിനേ പറ്റൂ.
പശ്ചാത്തല വികസനത്തിലാണ് കിഫ്ബി ഭൂമി ഏറ്റെടുത്തത്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡം അണുകിട വ്യത്യാസം വരുത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കണ്ണൂർ: മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേഴ്സൺ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയ കേസിലെ പ്രതി പിടിയിൽ. പറശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
മന്ത്രിയുടെ അഡീഷണനൽ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സാ സഹായത്തിന് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ ഒരു ഹോട്ടൽ ജീവനക്കാരൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. ഇയാൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചു.
Kerala
പയ്യന്നൂര്‍: തെരുവു നായ്ക്കളെക്കൊണ്ട് പൊറുതി മുട്ടുന്ന കാനായി മീന്‍കുഴി ഡാമിന് സമീപം വിദ്യാര്ഥിനിക്ക്നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്.
ബുധനാഴ്ച വൈകുന്നേരം ആറേമുക്കാലോടെയാണ് മീന്‍കുഴി ഡാമിന് സമീപം തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. സമീപവാസിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ വേദ സജേഷാണ് നായ്ക്കളുടെ അക്രമത്തിന് ഇരയായത്.
സ്കൂള്‍ വിട്ടുവന്നതിന് ശേഷം ട്യൂഷന് ക്ലാസില്‍ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുമ്പോഴാണ് അഞ്ചോളം നായ്ക്കള്‍ കൂട്ടമായി എത്തി വിദ്യാര്‍ഥിനിയെ ആക്രമിച്ചത്. പ്രാണരക്ഷാര്‍ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലും ഒച്ചകേട്ടയുടന് വീട്ടുകാരുള്‍പ്പെടെ പുറത്തിറങ്ങിയതിനാലുമാണ് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത്. എങ്കിലും കുട്ടിയുടെ വസ്ത്രങ്ങള്‍ നായ്ക്കളുടെ കടിയേറ്റ് കീറിയിരുന്നു.
ഈ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ എണ്ണം കൂടുതലായതിനാല്‍ ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
Kerala
കണ്ണൂർ: പോലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പടെ രണ്ട് സിപിഎം പ്രവർത്തകർക്ക് തടവുശിക്ഷ. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ്, വെള്ളൂർ ടി.സി.വി. നന്ദകുമാർ എന്നിവർക്ക് കോടതി 20 വർഷം തടവും രണ്ടരലക്ഷം രൂപ പിഴയും വിധിച്ചു.
പ്രതികൾ പത്ത് വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി അറിയിച്ചു. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
പയ്യന്നൂർ എസ്ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. വധശ്രമം, സ്ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകൾ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പോലീസിനെതിരെ ബോംബേറ് നടന്നത്.
പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം രണ്ടു ബൈക്കുകളിലെത്തി. പോലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു.
കേസിൽ എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി.കെ. നിഷാദ്.
Kerala
കണ്ണൂർ: പയ്യന്നൂരിൽ പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർഥി അടക്കമുള്ള പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ്, വെള്ളൂർ ടി.സി.വി. നന്ദകുമാർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
കേസിൽ എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി.കെ. നിഷാദ്.
2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂർ എസ്ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. വധശ്രമം, സ്ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകൾ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പോലീസിനെതിരെ ബോംബേറ് നടന്നത്.
പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം രണ്ടു ബൈക്കുകളിലെത്തി. പോലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു.
Kerala
കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്തു കൂടി എല്‍ഡിഎഫിന് ജയം. രണ്ടിടത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളി. 13-ാം വാര്‍ഡായ കോടല്ലൂരില്‍ യുഡിഎഫ് സ്ഥാനാർഥി ഷമീമയുടെ പത്രികയാണ് തള്ളിയത്. ഇതോടെ എല്‍ഡിഎഫ് സ്ഥാനാർഥി ഇ. രജിയത എതിരില്ലാതെ വിജയിച്ചു.
അഞ്ചാം പീടിക 26-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ലിവ്യ പത്രിക പിന്‍വലിച്ചതോടെ ഇവിടെയും എല്‍ഡിഎഫ് സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചു. 18-ാം വാര്‍ഡായ തളിയില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായ കെ.വി. പ്രേമരാജനും എതിരാളികളില്ല.
ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ. രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ. പ്രേമരാജന്‍ എന്നിവര്‍ക്കും എതിരില്ല. 20 വാര്‍ഡുകളുള്ള ആന്തൂര്‍ നഗരസഭയില്‍ യുഡിഎഫ് 17 സീറ്റുകളിലേക്കാണ് പത്രിക നല്‍കിയത്.
Kerala
കണ്ണൂർ: ആന്തൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിൽ ഇടത് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു.
ഇവിടെ സ്ഥാനാർഥികളായി നിശ്ചയിച്ചവരെ സിപിഎമ്മുകാർ തട്ടിക്കൊണ്ടുപോയി. അതിനാലാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിയാതെ പോയത്. ജില്ലാ കളക്ടർ സിപിഎമ്മിനെ സഹായിക്കുകയാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.
അതേസമയം നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ കണ്ണൂരിൽ ഒമ്പതു വാർഡുകളിൽ എൽഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം പഞ്ചായത്തിലെ 12-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി നൽകിയ പത്രിക തള്ളി.
പഞ്ചായത്തിലെ മറ്റ് രണ്ടുവാർഡുകളിലെ ഇടത് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. കണ്ണപുരം പഞ്ചായത്തിലെ മൂന്ന്, പത്ത് വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകളും തള്ളി.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാല് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത്.
ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ മാത്രം പത്രിക നൽകിയത്. പത്രിക സമർപ്പണം പൂർത്തിയായതോടെ മുന്നണികള്‍ക്കെല്ലാം തലവേദനയായി വിമത ഭീഷണി നിലനില്‍ക്കുകയാണ്.
മിക്ക ജില്ലകളിലും മൂന്ന് മുന്നണികൾക്കും വിമത ഭീഷണിയുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിൽ എൽഡിഎഫും യുഡിഎഫും വിമത ശല്യം നേരിടുന്നുണ്ട്. ശനിയാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. തിങ്കളാഴ്ചവരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. അതിനുശേഷം മത്സരത്തിന്റെ പൂർണ ചിത്രം തെളിയും.
National
ന്യൂഡൽഹി/ കണ്ണൂർ : എസ്ഐആർ ജോലി സമ്മർദത്തെ തുടർന്ന് രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി. ജയ്പൂരിലെ നഹ്രി കാ ബാസിലെ സർക്കാർ സ്കൂളിലെ ജീവനക്കാരനായ മുകേഷ് ജാംഗിഡ് (45) ആണ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.
മുകേഷിന്റെ മൃതദേഹം ബിന്ദായക റെയിൽവേ ക്രോസിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. ജോലി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ സസ്പെൻഡു ചെയ്യുമെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുകേഷിന്റെ ബന്ധുക്കൾ പറഞ്ഞു.
ജോലി സമ്മർദ്ദമുണ്ടെന്ന് കാണിച്ച് മുകേഷ് എഴുതി കത്തും പോലീസിനു ലഭിച്ചു. മുകേഷിന്റെ മരണത്തിനു പിന്നാലെ ജോലി സമ്മർദം ആരോപിച്ച് നിരവധി ബിഎൽഒമാർ രംഗത്തെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം കോൽക്കത്തയിൽ എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ടുള്ള സമ്മർദത്തെ തുടർന്ന് ബിഎൽഒ കുഴഞ്ഞു വീണു. വേളാങ്കട്ടയിലെ സ്കൂൾ അധ്യാപകനായ അനിമേഷ് നന്തിയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് ഡോക്ടർമാർ പറഞ്ഞു.
അടിയന്തരമായി കൂടുതൽ ആളുകളെ ജോലിക്ക് നിയമിക്കണമെന്ന് ബിഎൽഒ യൂണിറ്റ് മഞ്ച് ആവശ്യപ്പെട്ടു. എസ്ഐആർമായി ബന്ധപ്പെട്ട് ബിഎൽഒമാരെ ബലിയാടാക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എസ്ഐആറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ചൊവ്വാഴ്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേരും.
ജോലി സമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ബൂത്ത് ലെവൽ ഓഫീസറും കണ്ണൂർ സ്വദേശിയുമായ അനീഷ് ജോർജിന്റെ മൃതദേഹം സംസ്കരിച്ചു. മദുസൂദനൻ എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സിപിഎം നേതാവ് ഇ.പി. ജയരാജൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
Kerala
കണ്ണൂർ: ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുകുടുക്ക സ്വദേശി അനീഷിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നരു എയുപി സ്കൂളിലെ ജീവനക്കാരനാണ് അനീഷ്. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെയായിട്ടും മുറിക്കു പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അനീഷിന് സമ്മർദ്ദമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പയ്യന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ 1056, 0471-2552056)
Kerala
കണ്ണൂർ: നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ പെരിങ്ങോം വെള്ളോറയിലുണ്ടായ സംഭവത്തിൽ എടക്കോം സ്വദേശി സിജോയാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷൈനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുപന്നിയെ പിടിക്കുന്നതിനിടെ സിജോയ്ക്ക് വെടിയേൽക്കുകയായിരുന്നുവെന്ന് ഷൈൻ മൊഴി നൽകി.
റബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ.പത്മരാജൻ കുറ്റക്കാരനെന്ന് തലശേരി അതിവേഗ പോക്സോ കോടതി കണ്ടെത്തി. ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജീവപര്യന്തവും, വധശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായിരുന്ന പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം.
2021ൽ ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
Kerala
കണ്ണൂർ: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശേരി നഗരസഭയിലേക്ക് മത്സരിക്കുന്നു. തലശേരി നഗരസഭ 16-ാം വാർഡിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായിട്ടാണ് കാരായി ചന്ദ്രശേഖരൻ ജനവിധി തേടുന്നത്.
2015ൽ തലശേരി നഗരസഭ ചെയർമാനായിരുന്ന ഘട്ടത്തിലാണ് ഫസൽ കേസിൽ ജില്ലയിൽ പ്രവേശിക്കരുതെന്ന് വിധി വന്നത്. ജാമ്യവ്യവസ്ഥയിൽ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയെത്തുടർന്ന് ഇരുമ്പനത്തായിരുന്നു താമസം.
ഒമ്പത് വർഷത്തിനുശേഷമാണ് പിന്നീട് കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശേരിയിലേക്ക് മടങ്ങിയെത്തിയത്. ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് സിബിഐ കാരായിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Kerala
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച കണ്ണൂർ മുൻ എസിപി ടി.കെ. രത്നകുമാർ മത്സരരംഗത്ത്.
ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ നിന്നും സിപിഎം സ്ഥാനാർഥിയായാണ് രത്നകുമാർ മത്സരിക്കുന്നത്. സിപിഎം കുടുംബത്തില്‍ നിന്നുള്ള ആളാണ് താനെന്നും, അടുത്ത ദിവസം തന്നെ പ്രചാരണത്തിന് ഇറങ്ങുമെന്നും ടി.കെ. രത്നകുമാര്‍ അറിയിച്ചു.
നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവ് പി.പി. ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്നകുമാറാണ്.
അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നും, പക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രത്നകുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്.
Kerala
കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ രോഗി തൂങ്ങിമരിച്ചു. കോട്ടയം-മലബാര്‍ പഞ്ചായത്ത് ഏഴാംമൈലിലെ പടയങ്കുടി വീട്ടില്‍ ഇ.കെ. ലീനയാണ്(46)മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9.15 നാണ് സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാലാംനിലയില്‍ 401-ാം വാര്‍ഡിലെ കുളിമുറിയില്‍ ഷവറില്‍ തൂങ്ങിയനിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ കെട്ടഴിച്ച് ചികിത്സ നല്‍കിയെങ്കിലും മരണംസംഭവിച്ചു.
ബുധനാഴ്ച രാത്രിയില്‍ അമിതമായി ഗുളിക കഴിച്ച നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ്: സന്തോഷ്. മകന്: യദുനന്ദ്.
Kerala
കണ്ണൂർ: അമ്പായത്തോട് - പാല്‍ചുരം റോഡിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാൽ കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാൽ 13 വരെ ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണം.
Kerala
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാക്കി. കേസിലെ 15-ാം പ്രതിയായ ഷിജിന് മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയത്.
2012 ഫെബ്രുവരി 20നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ നടപടികള്‍ കഴിഞ്ഞ മേയിലാണ് ആരംഭിച്ചത്. 33 പ്രതികളുള്ള കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും പ്രതികളാണ്.
എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിവച്ച ശേഷമാണ് കൊലപ്പെടുത്തിയത്.
Kerala
കണ്ണൂർ: ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മാഹി ബൈപ്പാസിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ കണ്ണൂര്‍ പള്ളൂർ സ്വദേശിനി രമിത (32) ആണ് മരിച്ചത്.
പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ആന്ത്രോപോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ച്ചറാണ് രമിത. മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപത്ത് വെച്ച് രമിത സഞ്ചരിച്ച സ്കൂട്ടറിൽ ചെങ്കൽ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
District News
കണ്ണൂർ
കോർപറേഷൻ
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിൽ ഒന്നായ കണ്ണൂർ മുനിസിപാലിറ്റി പത്തു വർഷം മുന്‍പാണ് കോർപറേഷനായി ഉയർത്തപ്പെട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് കന്റോൺമെന്റിന്റെ പരിധിയിലായിരുന്ന കണ്ണൂർ നഗരം ഉൾപ്പടെയുള്ള പ്രദേശം 1867ലാണ് മുനിസിപാലിറ്റിയാകുന്നത്. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനും പിന്നീട് യുഡിഎഫും ആധിപത്യം പുലർത്തിയ മുനിസിപാലിറ്റി 2015ൽ കോർപറേഷനായി ഉയർത്തിയപ്പോൾ പാർട്ടിയിലെ ഭിന്നതയെ തുടർന്ന സ്വതന്ത്രനായി മത്സരിച്ചു ജയിച്ച മുൻ കോൺഗ്രസ് നേതാവിന്റെ ഒരു വോട്ടിന് പ്രഥമ കോർപറേഷൻ ഭരണം യുഡിഎഫിന് നഷ്ടമാകുകയായിരുന്നു. സിപിഎമ്മിലെ ഇ.പി. ലത പ്രഥമ മേയറായി.
പിന്നീട് ഈ സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. രണ്ടാമത് തെരഞ്ഞെടുപ്പിലും യുഡിഎഫ് ഭരണം നേടി. മുനിസിപാലിറ്റിയായിരുന്ന കാലത്തേ യുഡിഎഫ് പിന്തുടർന്നു പോന്ന രണ്ടര വർഷം വീതം കോൺഗ്രസും ലീഗും ഭരിക്കുക എന്ന കീഴ്വഴക്കത്തിലൂന്നിയാണ് കോർപറേഷൻ ഭരണം തുടരുന്നത്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടി.ഒ. മോഹനനായിരുന്നു ആദ്യപാതിയിലെ മേയർ. നിലവിൽ 55 ഡിവിഷനുള്ള കോർപറേഷനിൽ പുതുക്കിയ നിലയനുസരിച്ച് 56 ഡിവിഷനുകളാണുള്ളത്.
നേട്ടങ്ങൾ
മുസ്ലിഹ് മഠത്തിൽ (മേയർ)
ഭൂരഹിത ഭവനരഹിതർക്ക് അഞ്ചു ലക്ഷം രൂപ വീതം സ്ഥലം വാങ്ങിക്കുന്നതിന് 116 പേർക്ക് ധനസഹായം നൽകി.
വീട് വാസയോഗ്യമാക്കൽ പദ്ധതിയിൽപ്പെടുത്തി രണ്ടായിരത്തോളം പേർക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകി.
നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമായി മൾട്ടി ലെവൽ കാർപാർക്കിംഗ് കേന്ദ്രം.
മലിനജല സംസ്കരത്തിനായി പടന്നപ്പാലം സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്.
സംസ്ഥാനത്തെ ആദ്യ സോളാർ ഹൈബ്രിഡ് എസി ബസ് ഷെൽട്ടർ.
കോർപറേഷന്റെ വിവിധയിടങ്ങളിൽ ഓപ്പൺ ജിം.
താഴെ ചൊവ്വ ദേശീയപാതക്ക് സമീപം വഴിയോര വിശ്രമ കേന്ദ്രം.
ആയിക്കര ഫിഷ് മാർക്കറ്റ് നവീകരണം.
അമൃത് പദ്ധതിയിൽപ്പെടുത്തി കുളങ്ങൾ നവീകരിച്ചു.
കിഴുത്തള്ളിൽ വനിത വൃദ്ധമന്ദിരം.
ഓടകൾ വൃത്തിയാക്കുന്നതിന് ജെറ്റർ കം. സക്കർ മെഷീൻ.
റോഡ് ശുചീകരണത്തിന് ആധുനിക വാഹനം.
കാനാംപുഴ വ്യൂ പോയിന്റ്.
കോട്ടങ്ങൾ
എൻ. സുകന്യ (സിപിഎം)
സമസ്ത മേഖലകളിലും വികസന വിരുദ്ധതയും അഴിമിതിയും കെടുകാര്യസ്ഥതയും കോർപറേഷന്റെ മുഖമുദ്ര.
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ഉൾപ്പടെയുള്ളവയോട് മുഖം തിരച്ച് തടസം നിൽക്കുന്നു.
ദേശീയതലത്തിൽ ശ്രദ്ധേയമായ ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയം നവീകരിക്കാൻ നടപടിയില്ല.
പഴയ ബസ് സ്റ്റാൻഡ് പുനർനിർമാണത്തിനായി ഒന്നും ചെയ്തില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നഗര സൗന്ദര്യവൽക്കരണം എന്ന പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രവൃത്തികൾ മാത്രം നടത്തുന്നു.
ജില്ലാ ആസ്ഥാനമായിട്ടും നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നവീകരിക്കാൻ നടപടിയില്ല.
ഉത്തരാവദിത്തങ്ങൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് ഭരണാധികാരികൾ രക്ഷപ്പെടുന്ന രീതി.
സംസ്ഥാന സർക്കാർ കോർപറേഷൻ ആസ്ഥാന മന്ദിരത്തിന് 37 കോടി രൂപ അനുവദിച്ചിട്ടും ആസ്ഥാന മന്ദിരം പൂർത്തിയാക്കിയില്ല.
പയ്യാമ്പലത്തെ വാതക ശ്മശാനം അടച്ചു പൂട്ടി. പരന്പാരഗത രീതിയിൽ ശവസംസ്കാരം നടക്കുന്നിടത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇനിയും ഒരുക്കിയില്ല.
ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിൽ 1.7 കോടി രൂപ കരാർ കന്പനിക്ക് അധികമായി നൽകി. ഓഡിറ്റ് റിപ്പോർട്ടിൽ അഴിമതി പുറത്തുവന്നതിനുശേഷമാണ് കരാർ നിർത്തിവെക്കാനും നിയമനടപടിയിലേക്ക് പോകാനും തയാറായത്.
മഞ്ചപ്പാലത്തെ മലിനജല സംസ്കണ പ്ലാന്റ് ഫലപ്രദമായി പ്രവർത്തിപ്പിക്കാനായില്ല. പ്രവർത്തനം നിലച്ചിരിക്കുന്നു. മലിനജലം ശുദ്ധീകരിക്കാതെ പുറത്തുവിട്ടു. രണ്ട് ഡിവിഷനുകളിലെ വീടുകളിൽ നിന്നുള്ള കണക്ഷൻ പ്ലാന്റിലേക്കെത്തിക്കാനുള്ള പ്രവൃത്തി പൂർത്തിയാവാതെ ബാക്കി നിൽക്കുന്നു.
മരക്കാർ കണ്ടിയിൽ തുടങ്ങാൻ പോകുന്ന എസ്ടിപി പ്ലാന്റിന്റെ ടെൻഡർ നടപടിയിൽ വൻ അഴിമതി.
നഗരത്തിലെ മാലിന്യ പ്രശ്നം, തെരുവുനായ ശല്യം പരിഹരിക്കാൻ നടപടിയില്ല.
സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതി നടപ്പാക്കിയില്ല.
ഭൂമി ഇല്ലാത്ത, വീടില്ലാത്ത 1100 ലേറെ പേർ അപേക്ഷ നൽകി കാത്തിരിക്കുന്നു. കോർപറേഷന് സ്ഥലം ഉണ്ടായിട്ടും ഫ്ലാറ്റ് നിർമിച്ചു നൽകാനുള്ള പദ്ധതിക്ക് രൂപം നൽകിയില്ല.
Kerala
കണ്ണൂർ: പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി വി.ശിവന്‍കുട്ടിയേയും കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂര്‍ നഗരത്തിൽവച്ചായിരുന്നു സംഭവം.
ചില പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു സമീപത്തുവരെ എത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്ഹാന് മുണ്ടേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്ന് നഗരത്തിൽ വൻ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
Kerala
കണ്ണൂർ: ഇതാണെന്റെ ജീവിതം എന്ന പുസ്തകത്തിൽ പാർട്ടി നേതൃത്വത്തിനെ വിമർശിച്ച് ഇ.പി.ജയരാജൻ. മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിലാണ് ഇ. പി പാർട്ടി നേതൃത്വത്തോട് അമർഷം പ്രകടിപ്പിച്ചിരിക്കുന്നത്.
വിഷയം സിപിഎം സംസ്ഥാന സമിതിയിൽ പി.ജയരാജൻ ഉന്നയിച്ചതിലെ അമർഷം പുസ്തകത്തിൽ പറയുന്നുണ്ട്. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപോലെ സഹായിച്ചു. എന്നാൽ വാർത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടാണ്.
എന്നാൽ ഇതിൽ പാർട്ടി വ്യക്തത വരുത്തിയില്ല. ബന്ധപ്പെട്ടവർ നേരത്തെ വിശദീകരണം നൽകിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ആത്മകഥയിൽ പറയുന്നു.
കണ്ണൂരിൽ നടത്തിയ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശം ചെയ്തത്. എന്നാൽ ചടങ്ങിൽ പി.ജയരാജൻ പങ്കെടുത്തിരുന്നില്ല.
Kerala
കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജന്റെ ആത്മകഥ "ഇതാണെന്റെ ജീവിതം' മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ശിശു സഹജമായ നിഷ്കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്ന് പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
ഒരു കമ്യൂണിസ്റ്റുകാരന്റെ വസ്തുതാപരമായ ആവിഷ്കാരത്തിനു പ്രസക്തിയുണ്ട്. സ്വന്തം കഥ എന്നതിനപ്പുറം പ്രസ്ഥാനത്തിന്റെ, കാലത്തിന്റെ കഥ കൂടിയാണ് ഈ പുസ്തകം. പാർട്ടിയിലെ നയപരമായ അഭിപ്രായ ഭിന്നതകളിൽ ശരിയായ നിലപാടുകളാണ് ഇ.പി സ്വീകരിച്ചത്.
കൊല്ലാനുദ്ദേശിച്ചായിരുന്നു ജയരാജന് നേരെയുണ്ടായ വെടിവെപ്പ്. വെടിയുണ്ടയുടെ അംശങ്ങൾ ഇപ്പോഴും കഴുത്തിൽ പേറി കൊണ്ടാണ് ജയരാജൻ ജീവിക്കുന്നത്. ഇപിക്കെതിരെ അസത്യങ്ങളും അർത്ഥ സത്യങ്ങളും കൊണ്ട് പ്രചരണങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
Sports
തിരുവനന്തപുരം : അടുത്ത വർഷത്തെ സ്കൂൾ കായിക മേള കണ്ണൂർ ജില്ലയിൽ വച്ച് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കായിക മേളയുടെ പതാക വിദ്യാഭ്യാസ ഡയറക്ടർ കണ്ണൂർ ജില്ലാ ജില്ലാ കളക്ടർക്ക് കൈമാറും.
ഇന്ന് വൈകുന്നേരം നടക്കുന്ന കായിക മേള യുടെ സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യതിത്ഥി ആയി പങ്കെടുക്കും. 117.5 പവൻ തൂക്കം വരുന്നതാണ് വിജയികൾക്ക് നൽകുന്ന സ്വർണകപ്പ്. കായികമേളയിൽ പ്രായ തട്ടിപ്പ് നടത്തിയവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
19310 കുട്ടികൾ കായിക മേളയിലെ മത്സരങ്ങളിൽ പങ്കെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം വിവരിച്ചത്.
Kerala
കണ്ണൂർ: തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. 50 കടകൾ കത്തിനശിച്ചെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുമായി 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു.
കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി. 100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചെന്നും അധികൃതർ പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച ഉടൻ തന്നെ കടകളിലുണ്ടായവരെയും ജീവനക്കാരെയും ഒഴിപ്പിക്കാനായതിനാൽ ആളപായമുണ്ടായില്ല. സംഭവം നടന്ന് 15 മിനിറ്റിനുള്ളിൽ തന്നെ തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ യൂണിറ്റുകളിലെ വെള്ളം തീർന്നതും തിരിച്ചടിയായി. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ ഫയർ യൂണിറ്റുകൾ എത്തി. ടാങ്കർ ലോറികളിലും മറ്റും വെള്ളമെത്തിച്ച് ഫയർ എൻജിനുകളിലേക്ക് വെള്ളം നിറച്ചാണ് വീണ്ടും തീയണയ്ക്കൽ തുടർന്നതെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്ക്കർ പറഞ്ഞു.
District News
ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇരട്ടിത്തുക ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂരിലെ ഒരു ഡോക്ടർക്ക് 4.43 കോടി രൂപ നഷ്ടമായി. സൈബർ പൊലീസിന് അടുത്തിടെ ലഭിച്ച ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് പരാതിയാണിത്. മട്ടന്നൂർ സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.
വാട്സാപ്പ് വഴി ലഭിച്ച സന്ദേശത്തിലൂടെയാണ് ഡോക്ടർ വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയത്. വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ഡോക്ടറെ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ തുകകൾക്ക് ലാഭം ലഭിച്ചതോടെ ഡോക്ടർ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.
തുടർന്ന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്നങ്ങളും മറ്റ് തടസ്സങ്ങളും പറഞ്ഞ് തട്ടിപ്പുകാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് ഡോക്ടർക്ക് താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Kerala
കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം. തെരുവുനായ ആക്രമണത്തിന് ഉത്തരവാദി കണ്ണൂര്‍ കോര്‍പറേഷനാണെന്ന് ആരോപിച്ചാണ് സിപിഎം അംഗങ്ങളുടെ പ്രതിഷേധം. മേയറുടെ ഡയസില്‍ കയറി പ്രതിഷേധക്കാർ മൈക്ക് ഊരി എടുത്തു.
കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ ഹാളിന് പുറത്തെത്തി പ്രതിഷേധിച്ചിരുന്നു. യോഗം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ നിരവധി പേര്‍ക്കാണ് കോര്പറേഷന് പരിധിയില്‍ തെരുവുനായയുടെ കടിയേറ്റത്.